വത്തിക്കാൻസിറ്റി : ആഗോള കത്തോലിക്കാ സഭയുടെ ആദ്ധ്യാത്മിക നേതാവും മാർപാപ്പയുമായി തിരഞ്ഞെടുക്കപ്പെട്ട അർജന്റീനയിൽ നിന്നുള്ള ജോർജ് ബെർഗോഗ്ളിയോ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസി സമൂഹത്തെ ഇന്നലെ ഇന്ത്യൻ സമയം രാത്രി 12.45ന് അഭിസംബോധന ചെയ്തു. ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പ എന്ന് അദ്ദേഹം അറിയപ്പെടും. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചപ്പോൾ അവിടെ തിങ്ങിക്കൂടിയവർ ഹർഷാരവം മുഴക്കി. പാപ്പ വേദിയിൽ വരുന്നതിന് ഒരു മണിക്കൂർ മുൻപ് സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു. കോൺക്ളേവിന്റെ രണ്ടാം നാളിൽ പുതിയ നായകനെ തിരഞ്ഞെടുക്കാനായി. തുടർന്ന് മാർപാപ്പയും കർദ്ദിനാൾമാരും ഒരുമിച്ച് പ്രാർത്ഥിച്ചു. അതിനുശേഷം ഫ്രാൻസിൽ നിന്നുള്ള സീനിയർ കർദ്ദിനാൾ മട്ടുപ്പാവിലെത്തി പുതിയ പാപ്പയെ തിരഞ്ഞെടുത്തതായി അറിയിച്ചു. തുടർന്നാണ് ചുവപ്പ് കർട്ടൻ നീക്കി ശുഭ്രവസ്ത്രധാരിയായ ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പ പ്രത്യക്ഷപ്പെട്ടത്.
തെക്കേ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയും ജെസ്യൂട്ട് വൈദിക സമൂഹത്തിൽ നിന്നുള്ള ആദ്യ മാർപാപ്പയുമാണ് ഈ എഴുപത്തിയാറുകാരൻ. 1998 മുതൽ ബ്യൂണസ് അയേഴ്സിലെ ആർച്ച് ബിഷപ്പാണ്. 2001-ൽ കർദ്ദിനാളായി.
ലളിത ജീവിതത്തിന്റെ വക്താവായാണ് പുതിയ മാർപാപ്പ അറിയപ്പെടുന്നത്. ബിഷപ്പിന്റെ വിശാലമായ ഔദ്യോഗിക വസതിയിലെ സുഖസൗകര്യങ്ങൾ ഒരിക്കലും അനുഭവിച്ചിട്ടില്ല. ചെറിയൊരു അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. കർദ്ദിനാൾ ആയപ്പോഴും ആഢംബര കാറുകൾ ഉപയോഗിച്ചില്ല. പകരം ബസിലും പൊതു വാഹനങ്ങളിലും സഞ്ചരിച്ചു. ഭക്ഷണം സ്വന്തമായാണ് പാകം ചെയ്*തിരുന്നത്.
ഇറ്റാലിയൻ വംശജനായ റെയിൽവേ ജീവനക്കാരനായിരുന്നു ജോർജിന്റെ പിതാവ്. 1969-ൽ വൈദികനായി. സാൻ മിഗ്വേലിലെ വൈദിക സെമിനാരിയിൽ ദൈവശാസ്ത്ര ബിരുദം. പിന്നീട് അവിടെതന്നെ ദൈവശാസ്ത്ര അദ്ധ്യാപകനായി. 1950-ൽ ആ സെമിനാരിയിലെ റെക്ടറായി. ജർമനിയിൽ നിന്ന് ഡോക്*ടറേറ്റ് നേടി. 2001-ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഇദ്ദേഹത്തെ റോമിലേക്ക് വിളിപ്പിച്ചു. അവിടെ റോമൻ കൂരിയയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചു.
ജോണപോൾ രണ്ടാമന്റെ കാലശേഷം പുതിയ മാർപാപ്പയെ തിരഞ്ഞെടുത്ത കോൺക്ളേവിൽ അംഗമായിരുന്നു. ജോൺപോളിന്റെ സംസ്കാര ചടങ്ങിൽ റീജന്റായി പങ്കെടുത്തു. കഴിഞ്ഞ മാർപാപ്പ തിരഞ്ഞെടുപ്പിൽ റാറ്റ്സിംഗറിനെതിരെ മത്സരിച്ചത് ഇദ്ദേഹമായിരുന്നു. മൂന്നാം റൗണ്ട് വോട്ടെടുപ്പിൽ 40 വോട്ട് ലഭിച്ചെങ്കിലും നിർണ്ണായകമായ നാലാം റൗണ്ടിൽ 26 വോട്ടേ ലഭിച്ചുള്ളൂ. 2005-ൽ അർജന്റീനയുടെ എപിസ്കോപ്പൽ കോൺഫറൻസിലെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
Keywords: Jorge Bergoglio, Jorge Bergoglio elected, Francis I



Reply With Quote

Bookmarks