നമ്മളെല്ലാം മുറിവുകളുമായി യാത്രചെയ്യുന്നവരാണ്. എത്രമാത്രം ക്ഷതങ്ങളാണ് ഒരാൾക്ക് ജീവിതത്തിൽ ഏല്*ക്കേണ്ടതായി വരുന്നത്. അവയിൽ ഏറെയും ആന്തരികമുറിവുകളാണ്. മനസിനെ കുത്തിനോവിക്കുന്ന മുറിവുകൾ. കൂടെയുണ്ടായിരുന്നവർ കൂറുമാറുന്ന അനുഭവങ്ങൾ. ആരോടും പറയരുതെന്നു പറഞ്ഞ ഹൃദയരഹസ്യങ്ങൾ കാതോടുകാതോരം പറന്നുപോകുമ്പോഴുള്ള വേദനകൾ. തെറ്റിദ്ധാരണയുടെ പുറത്ത് പറഞ്ഞുപരത്തപ്പെടുന്ന അഭ്യൂഹങ്ങളും കുത്തുവാക്കുകളും നല്കുന്ന നൊമ്പരങ്ങൾ. പല ചെവികൾ താണ്ടി നമ്മിലേക്കെത്തുന്ന നമ്മെക്കുറിച്ചുള്ള കെ ട്ടുകഥകൾ. ഒരാൾപോലും മനസറിയുവാൻ കൂടെയില്ലാ ത്ത കടുത്ത ഏകാന്തതയുടെ നിമിഷങ്ങൾ... ഇങ്ങനെ എത്രയെത്ര മുറിവുകളുമായാണ് നാം ജീവിതം ജീവിച്ചു തീർക്കുന്നത്.

കുരിശിലെ ഈശോയ്ക്കുമുണ്ടായിരുന്നു ഈ മുറിവുകളെല്ലാം. അവന്റേതല്ലാത്ത പുതിയ മുറിവുകൾ ഒന്നും എനിക്കെന്നിൽ കാണാൻ കഴിഞ്ഞില്ല. അവനെ അറിയില്ലെന്നു പറഞ്ഞ പത്രോസ്, ഒറ്റുകാരനായ യൂദാസ്, ഇരുട്ടിന്റെ മറയിൽ മിന്നിമറഞ്ഞ മറ്റു ശിഷ്യന്മാർ. അവനെ ക്രൂശിലേറ്റുക എന്നലമുറയിട്ട ജനക്കൂട്ടം. അവരിൽ എത്രപേർ അവനിൽനിന്ന് സൗഖ്യം നേടിയവരും, അവൻ വിളമ്പിയ ഭക്ഷണം കഴിച്ചവരുമുണ്ടാകും?

നമ്മൾ മുറിവേല്ക്കുന്നവർ മാത്രമല്ല, മുറിവേല്പിക്കുന്നവർ കൂടിയാണ്. എത്രയോ പേരാണ് നമ്മുടെ വാ ക്കുകൾകൊണ്ടും പ്രവൃത്തികൾകൊണ്ടും അവഗണ നകൊണ്ടും നിന്ദകൊണ്ടും മുറിവേല്ക്കുന്നത്! പല അവസരങ്ങളിലും താല്ക്കാലിക സുരക്ഷക്കുവേണ്ടി പത്രോസിന്റെയും യൂദാസിന്റെയും മറ്റു ശിഷ്യന്മാരുടെയും രൂപം പേറുന്നവരാണ് നാം. അപ്പോഴൊന്നും നമ്മളോർക്കുന്നില്ല മറുഭാഗത്ത് ക്രിസ്തുവിനെപ്പോലെ മുറിവേല്ക്കുന്ന സ്*നേ ഹിതരെയും ഉറ്റവരെയും കുറിച്ച്. അവരുടെ മാനസികാവസ്ഥയെപ്പറ്റി.

മുറിവുകൾ ഏറെ ഏല്ക്കുമ്പോഴും മുറിവുകൾ ഏല്പിക്കാത്തവർ എത്ര ധ ന്യരാണ്. വിശുദ്ധരെല്ലാം അങ്ങനെയാണ്, ക്രിസ്തുവും. കുരിശിൽക്കിടന്നു പിടഞ്ഞപ്പോഴും അവനെ നോവിച്ചവരോടവൻ പൊറുത്തു എന്ന് പറയുമ്പോൾ സത്യത്തിൽ അവൻ ദൈവപത്രനാണെന്നതിന് മറ്റെന്തു തെളിവാ ണ് വേണ്ടത്? ജീവിതത്തിൽ രണ്ടു കാര്യങ്ങൾ മറക്കുവാൻ ശ്രമിക്കണം. അപ്പോൾ നീ സന്തോഷവാനാകും. ഒന്ന്, നീ മറ്റുള്ളവർക്ക് ചെയ്ത അനവധിയായ ഉപകാരങ്ങൾ. രണ്ട്, മറ്റുള്ളവർ നിന്നോടു ചെയ്ത അതിക്രമങ്ങളും തിന്മകളും. കേൾക്കാൻ ഇമ്പമുള്ള വാക്കുകൾ. പക്ഷേ, അത് പ്രാവർത്തികമാക്കുവാൻ അത്ര എളുപ്പമല്ല. നമ്മുടെ ജീ വിതംതന്നെ അതിനു സാക്ഷ്യം. മറക്കുവാനും പൊറുക്കുവാനുമുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണം. മുറിവേറ്റിട്ടും മുറിവേല്പിക്കാത്ത അവനിൽനിന്നും പഠിക്കുവാൻ ശ്രമിക്കാം. അവന്റെ ക്ഷതങ്ങളാൽ മാത്രമല്ല, നമ്മുടെ ക്ഷതങ്ങളാലും മറ്റുള്ളവർ സുഖമാക്കപ്പെടട്ടെ.